Thursday, July 2, 2009

ദ സൌണ്ട് മിക്സര്‍ 007 (കഥ)

ഈ ലേഖകന്റെ സ്വദേശമായ ഊണേശ്വരത്തിന് തൊട്ടടുത്ത അഭ്രേശ്വരം ഗ്രാമം. സില്‍മാ (സിനിമ എന്നതു തെറ്റ്) ഭ്രാന്തന്മാരുടെ വിളനിലം.

മാറ്റിനിക്കു ടാക്കീസില്‍ കേറിയാല്‍ സെക്കന്‍ഡ് ഷോ കഴിയും വരെ പുറത്തിറങ്ങാന്‍ കൂട്ടാക്കാത്തതരം ഡൈഹാര്‍ഡ് ജനം. ശരാശരി അഭ്രേശ്വരം വീട്ടില്‍ ഒന്നു രണ്ടു സാദാ പൌരന്മാരും ബാക്കി മുയ്ക്കെ സില്‍മാഭ്രാന്തന്മാരും എന്ന നിലയ്ക്കാണ് പോക്ക്. അതായത്, വീക്കേ ശ്രീരാമന്‍ ഒന്ന് എത്തിനോക്ക്യാ ‘വേറിട്ട കാഴ്ച്ചകള്‍’ക്ക് പിന്നെ വെടി തീരലുണ്ടാവില്ല.


ഹണ്ഡ്രഡ് പേര്‍സെന്റ് സിനിമാ പ്രേക്ഷകര്‍ എന്ന പദവി ഗ്രാമം നേടിക്കഴിഞ്ഞിട്ട് നാളേറെയായിക്കഴിഞ്ഞിരിക്കുന്നു ! അഭ്രേശ്വരം പഞ്ചായത്തിലെ മൊത്തം ജനതയും തങ്ങള്‍ ഫിലിം ഫീല്‍ഡില്‍ ഉള്ളവരാണെന്നേ പറയൂ. എന്തിന്, അമ്പലത്തിലെ ആല്‍ത്തറമേല്‍ കമ്പ്ലീറ്റ്ലി സൈലന്റ് ആയിപ്പോയ ഒരിക്കല്‍-പ്രൊഡ്യൂസര്‍മാര്‍ പടച്ചോര്‍ കാത്തിരിക്കുന്നതുതന്നെ കാണേണ്ട കാഴ്ച്ചയാണ്.


എം.ടി., ലോഹി സിനിമകളിലെ വള്ളുവനാടന്‍ ഭാഷയാണ് വര്‍ഷങ്ങളായി എല്ലാവര്‍ക്കും പഥ്യം. പൌരാവലി മിണ്ട്വാണെങ്കില്‍ വള്ളുവനാടന്‍ ഭാഷ മിണ്ട്യാ മതീന്ന് ‘ഹെറിട്ടേജ് പഞ്ചായത്ത്’ പദവിയില്‍ കണ്ണൂകള്‍ ദാനം ചെയ്തു കാത്തിരിക്കുന്ന പഞ്ചായത്ത് കമ്മിറ്റി പണ്ടേ തീരുമാനിച്ചിട്ടുണ്ട്. പണ്ടത്തെ അമ്മാവന്മാരെ ‘അമ്മാമ’മാര്‍ സ്ഥാനഭ്രംശരാക്കിയിരിക്കുന്ന കാഴ്ച്ചയാണ് ഞാനിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സാംസ്ക്കാരികക്ഷാമകാലത്തേക്കു ലാക്കാക്കി, മിക്കവീടുകളിലും ഒന്നിലധികം ‘അമ്മാമ ‘മാരെ സ്റ്റോക്കു ചെയ്തിട്ടുണ്ടാവും. അതും, ഓണം, വിഷു, തിരുവാതിര വേളകളില്‍ അയല്‍നാടുകളില്‍നിന്ന് ആഘോഷിക്കാനെത്തുന്ന സന്ധുബന്ധുക്കളായ ചേച്ചി-നാത്തൂന്മാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഓപ്പള്‍-ഏട്ത്ത്യമ്മമാരായി ആഹ്ലാദശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് തിരിച്ചുപോകുന്ന കാഴ്ച്ച കാണേണ്ടതു തന്നെയാണ്.

ഒന്നോ രണ്ടോ വീടുകളില്‍ നിലവിലുള്ള ‘അമ്മാവന്‍’മാര്‍ ‘അമ്മാമ’ മാരാവാന്‍ വിസമ്മതിക്ക മൂലം ടി വീടുകളെ ഇതരവീടുകള്‍ ഊരു വിലക്കി നിര്‍ത്തിയിരിക്കയാണ്. ഉയര്‍ന്ന നസ്രാണി-മാപ്പിള വീടുകളില്‍ ദേവാസുരം-ആറാംബ്രാന്‍ മോഡലില്‍ കാര്യസ്ഥന്മാരായി, ഉയര്‍ന്ന ശമ്പളം കൊടുത്ത് കൈമള്‍, കുറുപ്പ് എന്നീ ജാതികളെ തീറ്റിപ്പോറ്റുന്നുണ്ട്. നായര്‍ വീടുകളില്‍, മറിച്ച്, വാര്യര്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍.



ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ തീരില്ല, വിശേഷങ്ങള്‍. പക്ഷെ, ആ ശാന്തത അധികകാലം നീണ്ടുനിന്നില്ല. അഭ്രേശ്വരത്തെ നടുക്കിക്കൊണ്ട്…….

* * * * * * * * * * * *


വസുമതിയമ്മയുടെ അടുക്കള അരിച്ചുപെറുക്കിക്കൊണ്ടിരുന്ന ഇന്‍സ്പെക്ടറുടെയും കോണ്‍സ്റ്റബിളിന്റെയും ഭാവവാഹാദികള്‍ വിസ്മയപൂര്‍വം വീക്ഷിച്ചുകൊണ്ടിരുന്നു സ്ഥിരം ജിജ്ഞാസുക്കളായ അയല്‍വാസികള്‍. അവസരമൊത്തുവന്നപ്പോള്‍, വര്‍ഷങ്ങളായി പി.എസ്.സി.യുടെ കോണ്‍സ്റ്റബിള്‍ പരൂഷ എഴുതിവന്നിരുന്ന ഒരു പണ്ടേ ചെറുപ്പക്കാരന്‍ ഒരു മൂച്ചിന് കൂടുതല്‍ സ്വാതന്ത്ര്യമെടുത്ത് ജൂണിയര്‍ അന്വേഷകന്റെ തോളത്തു തട്ടി ചോദിച്ചു : “ കോണ്‍സ്റ്റബിള്‍ വിജയന്‍ ഇപ്പോഴും പ്രിഡിഗ്രീ പരൂഷ പാസ്സായിട്ടില്ലല്ലൊ, അല്ലെ ?”.


കോണ്‍സ്റ്റബിള്‍ എന്തോ സ്പോക്കണ്‍ ഇംഗ്ലീഷ് പറഞ്ഞു.



നിരീക്ഷണത്തില്‍‍ മുഴുകിയിരുന്ന ഇന്‍സ്പെക്ടര്‍ക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. കനത്ത അവിവാഹിതയായി തുടരുന്ന വസുമതിയുടെ ആര്‍ക്കും കൊടുക്കാതെ സൂക്ഷിച്ചിരുന്ന പത്തോളം പവന്‍ പണ്ടങ്ങളാണ് സൂര്യനുദിച്ചപ്പൊ അപ്രത്യക്ഷമായതായി കേസ്സ് വന്നിരിക്കുന്നത്.


“ പവന്‍ പത്ത് തന്നെയല്ലെ ശ്രീമതി, മിസ്സിസ്സ്, മിസ്സ് …… വസുമതി, സുമതീ, വസൂ ? ”



എന്തെങ്കിലും തുമ്പുണ്ടാക്കാന്‍ സഹായിച്ചാലൊ എന്നു കരുതി, വസുമതിയമ്മ സ്ലോമോഷനില്‍ ഒന്നു തിരിഞ്ഞ് അല്പം കുനിഞ്ഞ് പണ്ടങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കില്‍ നിസ്സംശയമായും അലങ്കരിക്കുമായിരുന്ന പ്രദേശം അടുത്ത ഒരഞ്ചുമിനിറ്റോളം അക്ഷമരും സത്സ്വഭാവികളുമായ അയല്‍ക്കാര്‍ക്ക് തുറന്നിട്ടുകൊടുത്തുകൊണ്ട് ഗംഭീര പ്രദര്‍ശനവിജയം നേടിക്കൊണ്ടിരിക്കുകയാണ്. ഡസന്‍ കണക്കിന് ജോടി കണ്ണുക്ള്‍ ഇപ്പോള്‍ സമുദ്രനിരപ്പിന് വളരേ മുകളിലുള്ള മലമ്പ്രദേശമായ ഈ വിവാദഭൂമിയുടെ മേലാണ്.



ഈ തക്കത്തിന് കോണ്‍സ്റ്റബിള്‍ ടി ഭൂമിയുടെ കുന്നിന്‍പുറത്തുതന്നെ ഒരു കുടില്‍ വെച്ചുകെട്ടി പാര്‍പ്പു തുടങ്ങി. ബീക്കോം പഷ്ക്ലാസ്സില്‍ പാസ്സായതും കൂടുതല്‍ ബുദ്ധിമാനും കായികാഭ്യാസിയുമായ ഇന്‍സ്പെക്ടര്‍ ഞൊടിയിടയില്‍ മലയിടുക്കിലൂടെ ചാടി താഴ്വാരത്തേക്ക് ഊര്‍ന്നിറങ്ങി പരിസരത്തൊക്കെ അലഞ്ഞുനടന്നു.



പരിസരബോധം വീണ്ടെടുക്കേണ്ടിയിരുന്നില്ല എന്നായി രണ്ടു പോലീസുകാര്‍ക്കും. എന്നിട്ടും, ശ്രദ്ധിക്കാതെ തരമില്ലെന്നായി. തുമ്പാര്‍ഥിയായ വസുമതിയമ്മ അപ്പോള്‍ കുനിഞ്ഞുനിന്ന നില്‍പ്പ് തുടരുകയാണ്. വസുമതിയും കള്ളജനവും കൂടി തങ്ങളെ ഓവര്‍ടേക് ചെയ്യുന്ന മട്ടാണ്....



“ ഈ കുനിവ് സാക്ഷാല്‍ വിനയം കൊണ്ടുള്ളതാണൊ, അതൊ, ഏതെങ്കിലും ശാരീരിക ദൌര്‍ബ്ബല്യമോ ? കേസിനെ വഴിത്തിരിവില്‍നിന്ന് രക്ഷിക്കാന്‍ അതറിയേണ്ടിവരും, മിസ്സ് വസൂ “. കോണ്‍സ്റ്റബിള്‍ അക്ഷമനായി.



പരിഹാസം ജാസ്തിയായെന്ന് പുള്ളിക്കുപോലും തോന്നിയെന്നു പറഞ്ഞാല്‍ മതിയല്ലൊ. പൊടുന്നനെ, ആകെ കുലുങ്ങിമറിഞ്ഞുകൊണ്ട് വസുമതി ഒരു ഗംഭീര കരച്ചിലാ ആരംഭിച്ചു.


ഉടനടി, പത്തുനാല്പതു ജോടി നാടന്‍ കണ്ണുകള്‍ ഡ്രാക്കുള സ്റ്റൈലില്‍ വസുമോളെ ആക്രമിക്കുകയായി..



“അകത്തിരുന്ന് കരയുകയാണ് മിസ്സ് വസുമതീ നല്ലത്. ഇഷ്ടം പോലെ കരയുകയും ചെയ്യാം”.



ചാണക്യന്‍ കോണ്‍സ്റ്റബിള്‍ അവസരത്തിനൊത്ത് ഉയരാന്‍ നോക്കുകയാണ്. എങ്കില്‍, കരച്ചിലിനു ശേഷം അവസാന ഏങ്ങലടിയും അടങ്ങുന്നതുകണ്ടേ, താനിനി ഒരു പോള കണ്ണടക്കുന്നുള്ളൂ.. ഇത് സത്യം… സത്യം… സത്യം. ഇന്‍സ്പേക്ടര്‍ ഭീഷ്പശപഥം അങ്ങനെയിങ്ങനെ എടുക്കാറില്ലായിരുന്നു.

* * * * * * * * * * * *


“ഡമ്മീ ടു ഡമ്മീ.... ഓവര്‍ ദ ഡമ്മി, ഒക്കെ അളക്കുന്നില്ലേ, ഏമാന്മാരേ? ”


ദാസനും വിജയനും തിരിഞ്ഞു നോക്കി. നാളത്തെ സേവ് വസുമതി ആക്ഷന്‍ ഫോറത്തിലെ അംഗങ്ങളാണ്. വലിയ കൃഷിയിറക്കിയാല്‍ ഇവമ്മാരറിയും. ഒതുക്കത്തില്‍ വന്ന് മൊഴിയെടുക്കുന്നതായിരിക്കും ബുദ്ധി.


കോണ്‍സ്റ്റബിള്‍ തന്റെ സീനിയറെ അര്‍ഥഗര്‍ഭമായി നോക്കാന്‍ തുടങ്ങിയതേയുള്ളൂ. ഒരു ആക്രോശം… !!!



“ നില്‍ക്കിന്‍.. നില്‍ക്കിന്‍ ”.


ഇന്‍സ്പെക്ടര്‍ തിരിഞ്ഞുനോക്കി. അതാ, മുറ്റത്തൊരു മൈ…. മനുഷ്യന്‍. 24-24-24 സെന്റിമീറ്റര്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സോടെ കാറ്റിന് പ്രതികൂലമായി നില്‍ക്കുകയാണ്. കണ്ടാലറിയാം ജന്മനാ റിബലാണ്.



എന്താ, സാറന്മാരെ, ഹസ്തരേഖാശാസ്ത്രി എത്തിയില്ലെ ?


തങ്ങളുടെ ഏക ശാസ്ത്രജ്ഞനായ ഫിംഗര്‍ പ്രിന്റുകാരനെപ്പറ്റ്യാണ്.



വേണ്ട, മണം പിടിക്കുന്ന പട്ട്യോ ?



നഷ്ടം 25 പവനെങ്കിലുമില്ലെങ്കില്‍ പടിക്കു പുറത്തു കടക്കാത്ത പട്ട്യാണെന്ന് പറയാമ്പോയില്ല.



പൊടുന്നനെ, മലയാളപോലീസ് ചരിത്രത്തില്‍ ബാലന്‍ കെ. നായര്‍- ജോസ് പ്രകാശ് പരമ്പരയില്‍പ്പെട്ട ആരെങ്കിലും തിരശ്ശീലയില്‍ കാണിക്കുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍, ഇന്നോളം ലൈവ് ആയി മറ്റാരും കാണിക്കാത്ത ഒരു കൃത്യം പഹയന്‍ നിര്‍വ്വഹിച്ചു :

“ബു…ഹ..ഹ..ഹ”... കലക്കനൊരു പൊട്ടിച്ചിരി പാസ്സാക്കി. പോലീസ് ഐസായി.


ബേജാറാവണ്ട. ഒന്നു ചോയ്ച്ചോട്ടെ. സൌണ്ടോളജി ടെക്നിക് നോക്ക്യോ ?


എന്താണത് ? മരിച്ചാ മതീന്നായി ഇന്‍സ്പെക്ടര്‍ക്ക്.



ക്രൈം സീനില്‍ കേട്ട ശബ്ദങ്ങള്‍ വെച്ചൊരു മുന്ത്യ കള്യാ.


ഇത്തവണ, കോണ്‍സ്റ്റബിള്‍ കാതുകൂര്‍പ്പിക്കുന്നത് ഇന്‍സ്പെക്ടര്‍ അസഹിഷ്ണുതയോടെ നോക്കിനിന്നു.



പറഞ്ഞുതരാം. കൃത്യം നടന്ന ഇന്നലെ രാത്രി സുഖസുഷുപ്തിയിലാണ്ടുകിടക്കുന്ന വസുമതിയമ്മയെ ഒന്നു സങ്കല്‍പ്പിക്കൂ..


നാട്ടുകാരേക്കാള്‍ പെട്ടെന്ന് പോലീസുകാര്‍ ഒരു സങ്കല്‍പ്പസാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിക്കഴിഞ്ഞിരുന്നു.



പക്ഷെ, അവരെ എന്തോ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു എന്നല്ലെ സാര്‍, അവര്‍തന്നെ പറഞ്ഞത് ?



ഇത്തവണ, പോലീസുകാരാണ് അസ്വസ്ഥരായത്.


ഏതോ ഒരു വിചിത്ര ശബ്ദം ചെവി കടിച്ചു തിന്നുമ്പോലെ… കറും.. മുറും.. ഇടയ്ക്ക് 3 സെക്കന്‍ഡ് നിശ്ശബ്തത.. പിന്നെ വീണ്ടും, കറും.. മുറും… അതായിരുന്നില്ലെ സ്ഥിതി ?


അതെ.. അതെ. ഇത്തവണ വസുമതി ആദ്യമായി വാ തുറന്നു. അതങ്ങനെ- ത്തന്നെ പിടിച്ച് വെക്ക്യേം ചെയ്തു.


ശബ്ദങ്ങള്‍ ഏതാണ്ട് 30-35 മിനിറ്റ് നീണ്ടുനില്‍ക്ക്വേം ണ്ടായീ, ന്താ ശര്യല്ലെ ?



സര്‍പ്ലസ് അത്ഭുതം എവിടെക്കൊണ്ട് കളയണംന്നുള്ള വേവലാതിയിലായി വസുമതി.



ലോക്കല്‍ അപസര്‍പ്പകന്‍ അതു ശ്രദ്ധിച്ചു…


“പ്ലീസ് നോട് ദ പോയിന്റ്, കോണ്‍സ്റ്റബിള്‍ “- സര്‍പ്പകന്‍ ഇപ്പോള്‍ കത്തിനില്‍ക്കുകയാണ്.


ഇനി വസുമതിയമ്മയോടാണ് ചോദ്യം. കേട്ട ശബ്ദം അടുക്കളയില്‍ നിന്നല്ലെ ? സത്യം സത്യമായിപ്പറയൂ.



ഹതെ...ഹതെ ! . ഷീലയുടെ ബോഡി ലാങ്ക്വേജില്‍ വസുമതിയമ്മ തിളങ്ങി.



ഉദ്ദേശം എത്ര ഡെസിബെല്‍ ഉണ്ടാവും ?


പവനായിട്ട് പറഞ്ഞാല്‍ പോരെ ? കോണ്‍സ്റ്റബിളാണ്. സര്‍പ്പകന്‍ ഇപ്പോള്‍ ഇന്‍സ്പെക്ട്ടറെയും കോണ്‍സ്റ്റബിളിനെയും മറന്നിട്ട് വര്‍ഷങ്ങളായിരിക്കുന്നു. മിസ്സ് വസുമതിയുമായി നേരിട്ടാണിനി മുതല്‍ ഇടപാട് എന്ന് പരസ്യപ്രഖ്യാപനം ചെയ്യുന്ന പോലെയായിരുന്നു നീക്കങ്ങള്‍.



വസുമത്യമ്മെ, ഞാനുദ്ദേശിച്ചത് എത്ര ഉച്ചത്തിലുള്ള ശബ്ദമായിരുന്നു എന്നാണ്… ഉദാഹരണത്തിന്, ഒരു സൈക്കിള്‍-മീന്‍ വില്പനക്കാരന്‍ സ്റ്റൈല്‍ കൂവല്‍ കേട്ടോളൂ. (പൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്) കൃത്യം 80 ഡെസിബെല്‍, അഥവാ ഡി.ബി. ആണിതിന്റെ ഒച്ച. ]


വസുമതിയമ്മയ്ക്ക് എസ്സെസ്സെത്സി പാസ്സായിരുന്നെങ്കില്‍ ബി.എസ്സി. എടുക്കാമായിരുന്നു എന്നു തോന്നി.


അപ്പൊ, പറഞ്ഞില്ല. ഇത്രയും ഒച്ചയുണ്ടായിരുന്നൊ, ഇന്നലെ രാത്രി കേട്ട ശബ്ദത്തിന് ?



ഇല്ല, അല്പം, താഴ്ത്തിക്കോളോ.


അതുശരി. എങ്കിലിതാ…. സര്‍പ്പകന്‍ എന്തോ പിറുപിറുത്തു.



നോക്കൂ, 30 ഡി.ബി.യുടെ ഒരു സ്റ്റാന്‍ഡേഡ് മര്‍മ്മരമാണ് നിങ്ങളീ കേട്ടത്. അത് ഈ ഒച്ചയായിരുന്നൊ ?



ഹല്ലാ, പൊങ്ങട്ടെ അല്പം കൂടി പൊങ്ങട്ടെ. വസുമതിയുടെ കൌതുകം ഏറിവരുന്നു.



തുടര്‍ന്ന്, ഒരു 50 ഡിബി.യുടെ മെയ്മാസ ചാറ്റല്‍മഴ, 70 ഡി.ബി. യുടെ സ്റ്റീല്‍ പുട്ടുകുറ്റി വിസിലടിക്കുന്ന സൌണ്ട്, 110 ഡി.ബി. യുടെ പൂട്ട് പൊളിക്കുന്ന ശബ്ദം എന്നിവ കലാകാരന്‍ പുറത്തെടുത്തു.


വസുമതിയമ്മ അസംതൃപ്തയായി തുടരുന്നത് ദാസനും വിജയനും സന്തോഷത്തോടെ ശ്രദ്ധിച്ചു.


ഓക്കെ, ഇനി അവസ്സാനമായി ഒരിനം കൂടിയുണ്ട്. 20 മിനിറ്റോളം ആ ശബ്ദം കേട്ടുകൊണ്ടിരുന്നു എന്നാണല്ലൊ ? ദാ ഈ ശബ്ദം ശ്രദ്ധിക്കൂ..


കലാകാരന്‍ സമ്പൂര്‍ണ ആത്മാര്‍ഥതയോടെ ഇനം അവതരിപ്പിച്ചു.


ഐ.പി. എല്ല്.-ഇല്‍ പ്രീതി സിന്റ യുവരാജിനെ എന്നപോലെ സര്‍പ്പകനെ ആശ്ലേഷിച്ചാലോ എന്നു തോന്നിപ്പോയി വസുമതിക്ക്. എന്നു വെച്ചാല്‍ അത്ര കറകറക്റ്റ് ശബ്ദം !!!



ഏതിന്റെയാണീ ശബ്ദം ? ജനവും പോലീസും വസുമതിയമ്മയും ഒന്നടങ്കം ചോദിച്ചു.


സര്‍പ്പകന്‍ ഒരക്ഷരം മിണ്ടാതെ, അദ്യ നാലഞ്ചു മിനിറ്റുകള്‍ സകലരുടേയും മോഹാരാധനകള്‍ ഏറ്റുവാങ്ങിക്കൊണ്ട് 10 ചാല്‍ ഉലാത്തല്‍ പൂര്‍ത്തിയാക്കി. ഒടുവില്‍ ടയേഡ് ആയപ്പോള്‍ പ്രഖ്യാപിച്ചു :



ഫ്രൈ ഐറ്റംസ് ശാപ്പിടുന്ന 47.50 ഡെസിബെലിന്റെ ശബ്ദമാണ് നിങ്ങളീ കേട്ടത്, കിറുകൃത്യമായി പറഞ്ഞാല്‍ കായവറുത്തത് കറുമുറെ തകര്‍ക്കുന്നതിന്റെ സൌണ്ട്. .. ബൈ ദ ബൈ… ഇവിടെ കായ വറുത്തതുണ്ടൊ ?



ഹുണ്ട്… സാര്‍, ഹുണ്ട്. വസുമത്യമ്മ ആവേശത്തില്‍ കിതക്കുകയാണ്.



എങ്കില്‍, നല്ലവരായ നാട്ടുകാരേ, നിങ്ങളുടെ മുന്‍പില്‍ വെച്ച് ഈ ശ്രീമതി വസുമതിയമ്മയോട് ഞാനഭ്യര്‍ഥിക്കുന്നു. ഇപ്പോള്‍ കായവറവിന്റെ ടിന്നില്‍ അതിന്റെ പൊടി പോലുമുണ്ടൊ കണ്ടുപിടിക്കാന്‍ എന്ന് ഒന്ന് നോക്കിയിട്ടുവരൂ… ഉം… വേഗമാവട്ടെ….



പരിസരം ഇളക്കിമറിച്ചുകൊണ്ട് വസുമത്യമ്മ അടുക്കളയിലേയ്ക്ക് പാഞ്ഞുകയറി.


ഒഴിഞ്ഞ തകരട്ടിന്നില്‍ നിന്ന് കയ്യെടുക്കുമ്പോള്‍ വസുമത്യമ്മയ്ക്ക് അത്ഭുതം കൊണ്ട് ബോധംകെട്ടു പോയാലോ എന്നു തോന്നിപ്പോയി. ഇന്നലെ വൈകീട്ടുവരെ ഫുള്‍ ടിന്നുണ്ടായിരുന്നു. ഇപ്പോള്‍ ഒറ്റക്കഷ്ണം പോലുമില്ല !



ഇപ്പോളെങ്കിലും മനസ്സിലായൊ, ശാസ്ത്രത്തിന്റെ മാജിക് ? ഇനിയെങ്കിലും ഒരു ശാസ്ത്രവിദ്യാര്‍ഥിനി ആവാന്‍ നോക്കൂ, സുമത്യമ്മെ..


ജനം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ചു നിന്ന നില്‍പ്പാണ്. സര്‍പ്പകന്‍ പൂര്‍വാധികം വീര്യത്തോടെ പ്രഖ്യാപിച്ചു:



അപ്പോള്‍, കായവറുത്തത് മേനിയ ഉള്ള ഏതോ ഒരു പരിസരവാസി മോഷ്ടാവാണ് കൃത്യം നിര്‍വ്വഹിചത് എന്നു വരുന്നു. നൌ, പൊലീസ്, ഖമോണ്‍, ലെറ്റസ് ക്വിക് ലി സ്വിങ്ങ് ഇന്റു ആക്ഷന്‍ !!!


പുറത്ത് ആരാധകജനം ഇരമ്പിക്കൊണ്ടിരുന്നു. അവര്‍ പരസ്പരം ഡിസ്കസ് ചെയ്ത് തീരുമാനിച്ച പ്രകാരം സര്‍പ്പകനോടുള്ള ഐക്യദാര്‍ഢ്യം ഉറക്കെ മുദ്രാവാക്യത്തില്‍ പ്രയോഗിച്ചുകൊണ്ടിരുന്നു :

കലാകാരന്‍ നീണാള്‍ വാഴ്ക !

ശബ്ദമാന്ത്രികന്‍ വിജയിപ്പൂതാക !!!



മനസ്സു മടുത്ത ദാസനും വിജയനും വിശപ്പില്ലെങ്കിലും ഓരോ അഡീഷണല്‍ ഉഴുന്നുവടകള്‍ കൂടി ചായക്കടയില്‍നിന്ന് ചോദിച്ചുവാങ്ങി ചായയില്‍ മുക്കി തിന്നുകൊണ്ടിരുന്നു.



അല്ലാ, ഞാനതു മറന്നു. ഇന്നലെ രാത്രി അടുക്കളയില്‍ ആരും കടന്നിട്ടില്ല… മൂന്നു തരം !


ഒരലര്‍ച്ചയായിരുന്നു അത്.

പൊലീസുകാരുടെ കണ്ണില്‍ നേരിയ പ്രതീക്ഷയുടെ ടോര്‍ച്ചടി. വസുമതിയമ്മ സടകുടഞ്ഞെഴുന്നേറ്റ മട്ടാണല്ലൊ !!!



ഹെന്ത് ഇല്ലെന്നോ ? അപ്പൊ, ഞാനിക്കണ്ട കണ്ഠക്ഷോഭം നടത്തി സംഗതികള്‍ ഒരു ചാലില്‍ കൊണ്ടുവന്നതൊ ? സര്‍പ്പകന്‍ സെന്റി സ്റ്റൈലിലേയ്ക്ക് മാറി.



ഏതു ചാലില്‍ ? അടഞ്ഞുകിടന്ന അടുക്കള നിങ്ങക്കു വേണ്ടി ഞാനല്ലെ ഇപ്പൊ തൊറന്നു തന്നത് ? അടുക്കള ഈസ് ലോക്കിങ്ങ് ഫുള്‍ട്ടിഫുള്ള് നൈറ്റ്, അറിയ്യ്‌വോ ?



ജനം ഒന്നടങ്കം നിശ്ശബ്ദരായി. 5 മിനിറ്റ് മുമ്പ് കണ്ടെത്തിയ ശാസ്ത്രപ്രതിഭയ്ക്ക് സൌകര്യപൂര്‍വം മൂന്നു മൂര്‍ദ്ദാബാദ് വിളിച്ച് പൊതുസ്വഭാവം കൈവരിച്ചു.


“ഡാ, കഴുവേറീ, കളിയ്ക്ക്യാ ? പോലീസാരെ വട്യാക്ക്വാ? ” ദാസനും വിജയനും അവസരം മുതലാക്കി കണ്ട്രോള്‍ വീണ്ടെടുത്തു.


“എങ്കില്‍…” സര്‍പ്പകന്‍ തന്റെ ഒടുക്കത്തെ അടവ് പുറത്തെടുത്തു. മോഷ്ടാവ് എലിയായിരിക്കും, അല്ല എലി തന്നെ...ഷുബര്‍ ”


ഏതിന്റെ മോഷ്ടാവ് ?



കായവറുത്തത് മുതലായവയുടെ…



അപ്പോള്‍, വസുമതിയുടെ സ്വര്‍ണ്ണങ്ങളൊ ?



അതു ശരി, ഇതിനിടയ്ക്ക് അതുമുണ്ടല്ലൊ അല്ലെ ? ഞാനത് മറന്നു. നോ പ്രോബ്ലം! മറ്റൊരു രീതിയില്‍ ആ മോഷണത്തിന്റെയും ചുരുളഴിക്കാവുന്നതേയുള്ളൂ. കാണണൊ ?


ഇത്തവണ ജനത്തിന്റെ കണ്ട്രോള്‍ കമ്പ്ലീറ്റ് നഷ്ടപ്പെട്ടു

* * * * * * * * * * * *

നൂറ്റിയമ്പത്തേഴേ പോയിന്റ് യേഴേ ആറേ ഡെസിബെലിന്റെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പാഞ്ഞ പോലീസ് ജീപ്പിന്റെ പിന്നില്‍ ലോക്കല്‍ അപസര്‍പ്പകന്‍ പൂക്കുട്ടി ഞെരിഞ്ഞിരുനു.

....................................................................................................



കഥാനായിക, ശ്രീമതി വസുമതി
(ലില്ലി ഡോണ്ട് ബി സില്ലി സ്റ്റൈല്‍).
നായികയെ ബാഹ്യ എന്ന പേരില്‍
അറിയപ്പെടുന്ന മിസ്സ് ബാഹ്യലീലയാക്കിയാലോ
എന്നു ചിന്തിച്ചതാ. പിന്നെ, പ്ന്നീടെങ്ങാന്‍
ബാഹ്യയെവെച്ചൊരു കലക്കു കലക്കാം
എന്ന സന്മാര്‍ഗ്ഗ ചിന്തയിലെത്തി
ഷഡന്‍ ബ്രേക്കിട്ടു നില്‍ക്കുകയായിരുന്നു.‍


ഇന്‍സ്പേട്ടറും, കോണ്‍ സ്റ്റബിളും.
പഴേ ദാസന്‍-വിജയന്മാ‍രാണ്
പ്രചോദനം.
നല്ലവരാ.
സാഹചര്യങ്ങളാണ്
അവരെ ചീത്തയാക്കിയത്.


ഥാനായകന്‍ അപസര്‍പ്പകവീരന്‍.
വരച്ചുകഴിഞ്ഞപ്പൊ
ലേശം മെച്ചപ്പെട്ട രൂപങ്ങളൊക്കെ
കേറിവന്നു.
പിന്നെ ആ അവശലുക്കും,
ബി.പി.സി. റേഷന്‍
കാര്‍ഡും
ഒക്കെ കണ്ടപ്പൊ ഈ പുള്ളിയെത്തന്നെ
ഷെര്‍ളക്ക് ഹോംസ് ആക്ക്വായിരുന്നു.

Sunday, June 28, 2009

ആന 12 : ലോഹിതദാസ്


ഞാന്‍ ബഹുമാനിച്ച, അസൂയപ്പെട്ട, ‘ഞങ്ങടെ നാട്ടുകാരനാണ് ’ എന്ന് ഞാന്‍ എത്രയോ പേരോട് അഭിമാനപൂര്‍വം പറഞ്ഞ ഒരാള്‍ ഇന്നു മരിച്ചുപോയി. ഇത് അയാള്‍ക്കുവേണ്ടി …

ചാലക്കുടിയില്‍നിന്ന് ആനമല റോട്ടിലൂടെ വാഴച്ചാല്‍ വഴിയില്‍ നാലു കിലോമീറ്റര്‍ അടുത്ത് പരിയാരം . അതാണെന്റെ സ്ഥലം.


70-കളിലെ പരിയാരം ആര്യഗുപ്ത തീയേറ്റര്‍. മരണം വരെ സി ക്ലാസ്സ് തീയേറ്ററായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു പാവം സ്റ്റാന്‍ഡേഡ് ഓലപ്പുര.



സിനിമയെ സില്‍മ എന്നും ഫുട്ബോളിനെ ഗുള്‍ബോളെന്നും ഡോക്ടറെ പാത്തിക്കിരി എന്നും വിശ്വസിച്ചിരുന്ന ജനവിഭാഗത്തില്‍നിന്നാണ് എപ്പോഴും പരിയാരത്തെ കപ്പലണ്ടി

വില്‍പ്പനക്കാര്‍ ഉണ്ടാവുന്നത് എന്ന് അന്നേ ഞാന്‍ നോട്ട് ചെയ്തിരുന്നു. ‘ കപ്പള്ളി…..കപ്പള്ള്യേയ് ’ എന്ന വിളികള്‍ ആര്യഗുപ്തയുടെ എക്കോപ്രൂഫ് ഓലകളില്‍ത്തട്ടി അടങ്ങുമ്പോഴേക്കും ഈ പരിപ്പ് കഴിച്ച് പ്രഭാവിതരായി ഡസന്‍ കണക്കിന് കുട്ടികള്‍ നൂറുകണക്കിന് വളികള്‍ ഒരു കുഞ്ഞറിയാതെയും വിളംബരരൂപത്തിലും കൊട്ടകക്കകത്ത് വിതരണം ചെയ്തിട്ടുണ്ടാവും.


തീര്‍ന്നില്ല, സിനിമാനോട്ടീസ് വായിച്ച് പ്രദര്‍ശനം പതിവുപോലെ എന്നുറപ്പാക്കാതെ ടാക്കീസിനകത്തേക്കു കയറുന്ന ഒറ്റപ്രേക്ഷകര്‍ ഇല്ലായിരുന്നു എന്നു കൂടി പറഞ്ഞാലേ ഞങ്ങള്‍ പരിയാരത്തുകാരുടെ സിനിമാസ്പിരിറ്റ് മനസ്സിലാവൂ. ( ഇപ്പറഞ്ഞ പരിയാരത്തെ മനക്കണ്ണില്‍ക്കണ്ട് അഭ്രേശ്വരം ടാക്കീസ് എന്ന പേരില്‍ അഭ്രേശ്വരം ഗ്രാമവാസികളെക്കുറിച്ച് ഞാനെഴുതിയ പ്രശസ്തമായ സിനോപ്സിസ് ആരും വായിച്ചിട്ടില്ലെങ്കിലെന്താ സംഗതി എത്രയും ഉജ്ജ്വലമത്രെ ! )



പൊന്നാപുരം കോട്ടയൊക്കെ ആര്യഗുപ്തയില്‍ തകര്‍ത്തുകളിക്കുന്ന കാലത്താണ് ലോഹിതദാസിനെക്കുറിച്ച് അച്ഛന്‍ സൂചിപ്പിക്കുന്നത്. പരിയാരത്തുകാരുടെ പ്രിയങ്കരനായ ഒരു ഡോക്ടറുടെ അനന്തിരവനായിരുന്നു ലോഹി..


അന്ന് നേരില്‍ കണ്ടിരുന്നില്ലെങ്കിലും നസീറിനേക്കാള്‍ സുന്ദരനായ പരിയാരം ഭാസി, തകര്‍ത്തു ബീഡി തെറുക്കുന്ന പനവര്‍ദ് എന്നീ പ്രമുഖ ലോക്കല്‍ നാടകനടന്മാര്‍ക്കിടയില്‍ ഞാന്‍ ലോഹിയെ പ്രതിഷ്ഠിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ്. അത് പരിയാരത്തെ സാരഥി തീയേറ്ററിനെക്കുറിച്ച് ആദ്യം അച്ഛനും പിന്നെ സ്കൂളിലെ കൂട്ടുകാരും പറഞ്ഞറിഞ്ഞ കാലം. ചാലക്കുടിയിലെയും തൃശ്ശൂരിലെയും വഴികളില്‍ക്കൂടി മൌനിയായി നടന്നുനീങ്ങുന്ന ഫാര്‍മസിസ്റ്റായ ലോഹിയെ ഞാന്‍ ഓരോ തവണ വീതം കണ്ടിട്ടുണ്ട്.



70-കളുടെ തുടക്കത്തില്‍ പരിയാരം, കൊടകര എന്നീ തൃശ്ശൂരിലെ പുണ്യപുരാതന ഗ്രാമങ്ങളിലെ 50 വയസ്സിനു താഴെയുള്ള കല്യാണം കഴിക്കാത്ത അണെമ്പ്ളോയ്ഡ് ചെറുപ്പക്കാര്‍ കൂട്ടത്തോടെ താടി വളര്‍ത്തുകയും ആരെങ്കിലും ചോദിച്ചാല്‍ മാത്രം ‘എലക്ട്രീഷ്യന്’ പഠിച്ചോണ്ടിരിക്കുക’യും ചെയ്തുവരികയായിരുന്നെങ്കില്‍ 80-കളുടെ തുടക്കത്തില്‍ ചാലക്കുടി ഭാഗങ്ങളില്‍ ചേക്കേറിയ ടി കക്ഷികളീല്‍ ചിലരും സാക്ഷാല്‍ ലോക്കത്സും അനിയന്ത്രിതമായ തിരക്കഥാനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുവരികകയായിരുന്നു എന്ന് സാമൂഹ്യചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ലോഹിതദാസ് എന്നൊരു മനുഷ്യനാണ് ഈ തിരക്കഥാമാനിയ ഉണ്ടാക്കിയത് എന്നത് ഞങ്ങള് ചാലക്കുടിക്കാര്‍ക്കറിയാവുന്നപോലെ മറ്റാര്‍ക്കുമറിയില്ല.



അതുവരെ, വിന്‍ഡീസ് സീരീസില്‍ ഇന്‍ഡ്യ ‘റബ്ബര്‍ ‍’ നിലനിര്‍ത്തി എന്നു വായിക്കുമ്പോലെ ഗോപ്യമായി തോന്നിപ്പിച്ചിരുന്നു കഥയ്ക്കപ്പുറമുള്ള ഈ തിരക്കഥ. എങ്കിലെന്താ, തനിയാവര്‍ത്തനത്തിനു ശേഷം ചാലക്കുടിയിലെ സകലമാന മാപ്ലാര് ചെറുപ്പക്കാര് വ്യാപാരികളും എന്നെങ്കിലും ഏതെങ്കിലുമൊരു തിരക്കഥയിലൂടെ രക്ഷപ്പെടുന്നത് സ്വപ്നം കണ്ടോണ്ടിരുന്നു. അതിലൊരാളാണ് മത്തായി മാഷ്. ഐടിഐയിലെ സത്യസന്ധനായ, കരാട്ടെ ബ്ലാക്ക്ബെല്‍ട്ടായ ട്യൂട്ടര്‍ ‍. ഞാന്‍ പരിചയപ്പെടുന്ന 1983-കളില്‍ത്തന്നെ 4ഓളം തിരക്കഥകള്‍ അദ്ദേഹം നിര്‍മ്മിച്ചിരുന്നു. ഒരെണ്ണം ഞാന്‍ വായിച്ചിട്ടുമുണ്ട്. അതിലെ ആദ്യ പേജുകളില്‍ത്തന്നെ പലവട്ടം ‘ഇവിടെ ശുഭപന്തുവരാളിയില്‍ ഹമ്മിങ്ങ് വേണം’ന്ന് പ്രത്യേകം എഴുതിയിരുന്നത് എന്തിനായിരുന്നു എന്നു ചോദിച്ചപ്പോള്‍ ‘ഇഫക്ടിനു വേണ്ട്യാ... എനിക്ക്, ലോഹീടെ ആ ഒഴുക്ക് കിട്ടണില്യ’ എന്ന പാവം മറുപടി.



മത്തായി മാഷ്ക്കും എനിക്കും ലോഹി അപ്രാപ്യനായി തുടര്‍ന്നു. കിരീടവും ആധാരവുമൊക്കെ ടിവിയില്‍ വന്നപ്പോള്‍ നല്ല തിരക്കഥയുടെ മൂന്നു മാനദണ്ഡങ്ങള്‍ പണ്ട് നടന്‍ ശ്രീ തിലകന്‍ തിരക്കഥാര്‍ഥിയായി മുന്നില്‍നിന്ന എന്നോട് സൂചിപ്പിച്ചത് കൃത്യമായി പാലിക്കുന്നില്ലേ എന്ന് തട്ടിച്ചുനോക്കി. ഞാനെഴുതിയ ഏക തിരക്കഥയുടേ ആദ്യ കോപ്പി നെടുമുടിയുടെ കയ്യില്‍ കൊടുത്ത് ഞാന്‍ എന്റെ സിനിമാസംഭാവന 16 കൊല്ലം മുമ്പ് പൂര്‍ത്തിയാക്കി. മത്തായിമാഷെക്കുറിച്ച് ഒന്നും കേള്‍ക്കാതായി.


‍അങ്ങനെയിരിക്കെ, നാലഞ്ചു വര്‍ഷം മുമ്പ്, ഞാന്‍ എറണാകുളത്തെ ഒരു ബീ.എസ്.എന്‍.എല്‍.‍‍ നമ്പറില്‍ തെറ്റായി ഒന്നു കറക്കിപ്പോയി. അതാ അപ്പുറത്തുനിന്ന് ഘനത്തില്‍ ഒരു ശബ്ദം “ഹലോ, ലോഹിതദാസാണ് !!!



ഈ തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ആദരാഞലികള്‍ ഇവിടെ കഴിയുന്നു.



ലോഹിയുടെ ഭാര്യ, കുഞ്ഞുങ്ങള്‍ – അവര്‍ ഇപ്പോള്‍ ശബ്ദം കേള്‍പ്പിക്കാതെ കരയുകയായിരിക്കും.



മദ്രാസ്സില്‍ ‘സിനിമാ സംവിധാനസഹായി’കളായി കഴിയുന്ന
ചെറുപയ്യന്‍സൊക്കെ നാട്ടില്‍ വന്നാല്‍ വിഐപികളാണ്.
ഇനി ചിത്രം ശ്രദ്ധിക്കൂ. തങ്ങളുടെ കുട്ടന്‍ ‘തിരക്കഥ’യുടെ ചുരുളഴിക്കുന്നതു
കാണാന്‍ കൂടിയിരിക്കുന്ന പടുവൃദ്ധജനങ്ങളെയും ‘സില്‍മാ‘ഭ്രാന്തുള്ള
കസിന്‍സിനെയും പരിണാമഗുപ്തിയിലേയ്ക്ക് സഹ. സംവി. ആയ
ടി പയ്യന്‍ നിഷ്ക്കരുണം തെളിച്ചുകൊണ്ടുപോകുകയാണ്. നാട്ടില്‍ രണ്ടുനാള്‍ നിന്നിട്ട്
മടങ്ങുമ്പോഴേക്കും ഇങ്ങനെ ഡസന്‍ കണക്കിന് ‘സോള്‍ട് മാങ്കോ ട്രീ’കള്‍
ഈ പഹയന്മാര്‍ പഞ്ചായത്തില്‍ ആരുമറിയാതെ നട്ടിട്ടുണ്ടാ‍വും...



ചാലക്കുടിയിലെ ജിമ്മില്‍ കസര്‍ത്തുകള്‍ക്കിടയിലും
ചിന്താക്രാന്തരായിരിക്കുന്ന പയ്യന്‍സുകളെ അക്കാലങ്ങളില്‍ ധാരാളമായി കണ്ടുവന്നിരുന്നു.
പിന്നീടെപ്പോഴോ, ജീവിതം തിരക്കുപിടിച്ചപ്പോള്‍ വീട്ടിലും മനസ്സിലും സ്റ്റോക്കുണ്ടായിരുന്ന
തിരക്കഥകള്‍ ഇവമ്മാര് ഓവര്‍നൈറ്റ് മറന്നുപോവുകയായിരുന്നു. ‘മാലയോഗ’ത്തിന്റെ കഥ തന്റേത് മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് നാടെമ്പാടും പരാതി പറഞ്ഞുനടന്ന, അതിന്റെ വേവില്‍ ട്യൂട്ടോറിയലിലെ തന്റെ പിള്ളേരെ അച്ചാലും മുച്ചാലും പച്ചത്തെറി പറയാറുള്ള ജോണ്‍സന്‍ എസ്തപ്പാനെ ഇപ്പോള്‍ ആരൊക്കെ സിനിമാക്കാരനായി അറിയുന്നുണ്ടാവും‍ ? ആര്‍ക്കറിയാം !

"ക്യൂ" വിലാണോ !

KERALA time...

ഹ, ഈ കേരള സമയം പോണില്ലല്ലോന്ന് !

കൊച്ചി