Monday, February 25, 2008

ആന 11 : പീപ്പിള്‍സ് മാര്‍ച്ച് ഗോവിന്ദന്‍കുട്ടി

കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു താത്വികാചാര്യനും പത്രാധിപരുമായ വൃദ്ധനായ ഈ മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു - ഇന്നലെ രാത്രി ഒരു ന്യൂസ് ചാനലില്‍ ഒരു ഞൊടിയിടക്കാഴ്ച്ചയായി വന്ന് ഉഷാറില്‍ രണ്ടു വര്‍ത്താനോം പറഞ്ഞ് അങ്ങേര് മറയും വരെ.
പാവം സമയത്തിനെ ജോയിന്റ് വെഞ്ചറായി അടിച്ചുകൊല്ലാമല്ലൊ എന്ന മോഹവുമായി എത്തിയ സന്ദര്‍ശകനെ പിണക്കാതെ പുറത്താക്കി ശബ്ദമില്ലാതെ പടിയടച്ച് പിണ്ഡോം വെച്ച് കഴിഞ്ഞപ്പോഴാണ്, ഒരു രണ്ടു മിനിറ്റ് കരകുരവരയില്‍ വിപ്ലവകരിയെ തീര്‍ത്ത്, പീപ്പിള്‍സ് ഓണ്‍ലൈന്‍ എന്ന സഹയാത്രികസംഘടനയ്ക്ക് അയച്ചുകൊടുത്താലോ എന്നു പെട്ടെന്നു തോന്നിയത് . ജി-മെയില്‍ എന്ന ചുഴലിക്കാറ്റ് എന്റെ പടത്തിനെയുംകൊണ്ട് പറപറക്കുന്നത് കുറച്ചുനേരം നോക്കിനിന്ന് തിരികെ വന്നു നോക്കുമ്പോള്‍, അതാ മറ്റൊരു ചാനലില്‍ വീണ്ടും ആ വൃദ്ധന്‍ ഉഷാര്‍ ! ഞാന്‍ ഒന്നു കൂടി നോക്കി. അതേ നോട്ടം തന്നെ തെല്ലു മുമ്പും അയച്ചതായിരുന്നു. അപ്പൊ, കണ്ടില്ല - കീഴ്ച്ചുണ്ടിനു താഴെ താടി വരെ ഒരു ചെറുവട്ടഠിനകത്ത് രോമമില്ലായിരുന്നു ! കഷ്ടം ! പടം ഇനിയെന്റെയല്ല, നിങ്ങട്യല്ലെ....

ഇച്ഛാഭംഗം ശബ്ദമില്ലാതെ വന്ന് ഒന്നു പാളിനോക്കി ചൂളമടിച്ച് കടന്നുപോയി. ഉള്ളില്‍ ചിരിയാണ് വന്നത്. ഈ പൂച്ചക്കണ്ണുകള്‍ കാഴ്ച്ചയുടെ മോശം അളവുപാത്രങ്ങളാണെന്ന സത്യം പലരും സൂചിപ്പിച്ചിട്ടുണ്ട്. നോക്കൂ, ഇടതൂര്‍ന്ന വെള്ളമുടിത്താടികളും ധാരാളം കുണ്ടും കുഴികളും ഉള്ള നീളന്‍ മുഖവും പണി എളുപ്പമാക്കിയിരുന്നെങ്കിലും ഒരിടത്ത് പിഴച്ചു. നാലു രോമം വരയ്ക്കാഞ്ഞാല്‍ അത് വെറും മറ്റൊരു വൃദ്ധനായിപ്പോകും. ഈ പ്രകൃതി ! 600 കോടി മനുഷ്യരുടെ മുഖമൊപ്പിയെടുക്കാന്‍ വേണ്ട അത്രയും ജ്യാമിതീയസൂത്രങ്ങള്‍ ആ മുഖങ്ങളില്‍ത്തന്നെ ഒളിപ്പിച്ചുവെച്ചിരിക്കയല്ലെ. ഞാനെന്തറിയുന്നൂ ! പോയ 400 കൊല്ലങ്ങളില്‍‍ തൊണ്ണൂറോളം സസ്തനികള്‍ നാമാവശേഷമായത്രെ. വലുതും ചെറുതുമായ ഇരുപത്തേഴായിരത്തോളം ജീവജാലങ്ങള്‍ എല്ലാക്കൊല്ലവും എന്നേയ്ക്കുമായി മണ്മറഞ്ഞു പോകുന്നുവത്രെ. അവയോരോന്നിലേയും ലക്ഷക്കണക്കിന് ‘മനുഷ്യര്‍’ , അവരുടെ ഒരു ചെറുകൂട്ടം സഹചാരികള്‍ക്കും ഇരകള്‍ക്കും ശത്രുക്കള്‍ക്കും മാത്രം പൊളിക്കാവുന്ന അടയാളങ്ങളായി എനിക്കു മുഖം കാണിക്കാതെ ജീവിച്ചു, പിന്നെ മറഞ്ഞു. ആ അടയാളങ്ങള്‍ ഏതു ഭാഷയിലായിരുന്നു ? എത്രയെത്ര നേരത്തെ നോട്ടത്തിലാണ് ഒരു കൊച്ചുകുഞ്ഞിന്റെ മുഖത്ത് ഒരടയാളമെങ്കിലും തെളിയുന്നതെന്നോ ! ................ ഇവിടെ , 20 കൊല്ലം ചെറുപ്പക്കാരനായ എന്നെ നോക്കി ഇതാ, കരുത്തനായ ആ വൃദ്ധന്‍ പരിഹസിക്കാതെ ചിരിക്കുന്നു.

ഗോവിന്ദന്‍കുട്ടിയെപ്പോലുള്ള ആയിരങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയുടെ, മനസ്സിനെ ച്ഛിന്നഭിന്നമാക്കുന്ന പേടിപ്പിക്കലുകള്‍ ഊഹിച്ചെടുക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നത് , ഒരുവിധം പ്രാപ്തനാക്കുന്നത്, ക്ലൌസ്ട്രോഫോബിയ എന്നില്‍ സ്ഥിരമായി നിക്ഷേപിച്ച പേടിയുടെ വിത്തുകളാണ്. നിര്‍ദ്ദോഷമെന്നു തോന്നുന്ന ഏകാന്തത‍ തരുന്ന ഭ്രാന്തുപിടിപ്പിക്കുന്ന ഭ്രമകല്പനകള്‍ ഇന്ന് ഞാനൊന്നു നിനച്ചാല്‍ വിളിപ്പുറത്തു വരും.

ഓരോ വളവിലും പതുങ്ങിയിരിക്കുന്ന ഉന്മാദത്തിന്റെ പിശാചുക്കളെ ഈ വൃദ്ധന്‍, അങ്ങനെ എത്രയോ ഒറ്റപ്പെട്ട മനുഷ്യര്‍, ചെറുത്തു തോല്‍പ്പിക്കുന്നു എന്ന എന്റെ എന്നുമുള്ള അത്ഭുതം വരയ്ക്കാന്‍ പറഞ്ഞിട്ടാ ഗോവിന്ദന്‍ കുട്ടിയെ ഞാന്‍ ഇന്നലെ അത്ര പെട്ടെന്ന് വരച്ചത് .

14 comments:

Cartoonist said...

ഓരോ വളവിലും പതുങ്ങിയിരിക്കുന്ന ഉന്മാദത്തിന്റെ പിശാചുക്കളെ ഈ വൃദ്ധന്‍, അങ്ങനെ എത്രയോ ഒറ്റപ്പെട്ട മനുഷ്യര്‍, ചെറുത്തു തോല്‍പ്പിക്കുന്നു എന്ന എന്റെ എന്നുമുള്ള അത്ഭുതം വരയ്ക്കാന്‍ പറഞ്ഞിട്ടാ ഞാന്‍ ഗോവിന്ദന്‍ കുട്ടിയെ ഞാന്‍ ഇന്നലെ അത്ര പെട്ടെന്ന് വരച്ചത് .

ഏ.ആര്‍. നജീം said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

സജ്ജീവ് ഭായ്...

എന്തു കൊണ്ടും അര്‍ഹതപെട്ട ഒരു ആനയെ, അല്ല ഒരു ഒറ്റയാനെ ഇവിടെ പരിചയപ്പെടുത്തിയതിന് നന്ദി....

കമ്മ്യൂണിസം പിണറായിയും കാരാട്ടും അച്ചുമാമനും മാത്രം വിളമ്പുന്ന വാക്കുകള്‍ അല്ല, മറിച്ച് ജീവിതത്തില്‍ തരംഗങ്ങള്‍ വരെ സൃഷിക്കാന്‍ തക്ക കഴിവുള്ള തത്വസംഹിതയാണ്. അതിനെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ ഇതു പോലുള്ളവരെയും നാം അറിഞ്ഞിരിക്കേണ്ടത് തന്നെ...

നന്നായി ഭായ്.. അഭിനന്ദനങ്ങള്‍...

വി. കെ ആദര്‍ശ് said...

ഗോവിന്ദന്‍ കുട്ടിയെ പിടിച്ച പോലീസ് കറങ്ങി നടക്കുന്നുണ്ട്, സജീവിനെ പിടിച്ചോണ്ട് പോകും. അപ്പോ ഹ ഹ ഹ ഹ വിളി ഒരു ദയനീയ വിലാപം ആകല്ലെ എന്നാശംസിക്കാം. പിന്നെ പോലീസ് പിടിച്ചാലും പേടിക്കേണ്ട. നമുക്കു എസ് ഐ എമാന്‍ മുതല്‍ സജീവിന്റെ ദേഹത്തു നിരങ്ങുന്ന തുക്കട പോലീസ് കോണ്സ്റ്റബിള്‍ വരെ യുള്ളവരുടെ ഫോട്ടോം വരക്കാം, പിന്നെ കൂടുതല്‍ ഇടി

nalan::നളന്‍ said...

നരയും വരയും, പിന്നെ എഴുത്തും.. ഒക്കെ ഉള്ളില്‍ തട്ടി..

ദിലീപ് വിശ്വനാഥ് said...

ഇതു നജീമിക്കാ പറഞ്ഞതുപോലെ ഒരു ഒറ്റയാന്‍ അല്ലേ?
എന്തായാലും വര ഉഷാര്‍.

ഹരിത് said...

:)നന്നായിട്ടുണ്ട് എഴുത്തും വരയും

അനാഗതശ്മശ്രു said...

ഈ പ്രകൃതി ! 600 കോടി മനുഷ്യരുടെ മുഖമൊപ്പിയെടുക്കാന്‍ വേണ്ട അത്രയും ജ്യാമിതീയസൂത്രങ്ങള്‍ ആ മുഖങ്ങളില്‍ത്തന്നെ ഒളിപ്പിച്ചുവെച്ചിരിക്കയല്ലെ. ഞാനെന്തറിയുന്നൂ ....


പക്ഷേ അതറിയുന്നയാളാണല്ലോ നമ്മുടെ കാര്‍ ടൂണിസ്റ്റ്..

ഞാനും ചാനലുകളില്‍ അയാളെ ശ്രദ്ധിച്ചപ്പോള്‍ മറ്റു രണ്ടു ഗോവിന്ദങ്കുട്ടികള്‍ ( പത്രക്കാരായ ) സം സാരിക്കുമ്പ്പ്ഴുള്ള വിറയല്‍ അല്ലെങ്കില്‍ വിറക്കല്‍ (പേടിയുടേതല്ല) വിക്കു പോലത്തെ ....നോക്കിയിരുന്നു..കുറെക്കഴിഞപ്പൊഴ മനസിലായത്
മലയാളം ബുധിമുട്ടി പറയുമ്പോഴുള്ള തടസ്സം ആണെന്നു

അങ്കിള്‍ said...

:)
:(

Kaithamullu said...

വരികളിലെ ഊര്‍ജ്ജം എന്നെ അത്ഭുതപ്പെടുത്തി, സജ്ജീവേ!

പപ്പൂസ് said...

ഇത്തവണ ആനകളെക്കണ്ട് വരയിലും കൂടുതല്‍ എഴുതിയതു വായിച്ചിരുന്നു പോയി, ആലോചിച്ചിരുന്നു പോയി! കളറിലാദ്യം തീര്‍ത്ത ഈയെമ്മെസ്സിനെയും കളറുള്ള ഓര്‍മ്മകളെറിഞ്ഞു തന്ന നവാബിനെയും (പ്രത്യേകിച്ചും അതിലെ അനുഭവം) വളരെ ഇഷ്ടമായി!

ഈ പോസ്റ്റില്‍ ’പ്രകൃതി’ എന്ന വാക്കിനു ശേഷം അസ്ഥാനത്തു കൊണ്ടിട്ട ആ എക്സ്‍ക്ലമേഷന്‍ (!), മന:പൂര്‍വ്വമാണെങ്കിലും അല്ലെങ്കിലും, ക്ഷ പിടിച്ചു! :)

വിഷ്ണു പ്രസാദ് said...

ഇത് വരച്ചതിന് ഒരു സല്യൂട്ട്...

അനിലൻ said...

മോഴയല്ല
കൊമ്പന്‍ തന്നെയാണ്.
അവനവന്റെ വീട്ടിനുള്ളില്‍ പോലും സമാധാനമായി കിടന്നുറങ്ങാന്‍ കഴിയാത്ത വിധത്തില്‍ ആയുദ്ധങ്ങളുമായി മോഷ്ടാക്കള്‍ വിലസുന്ന പാതിരാ വഴികളില്‍
മാവോയിസ്റ്റുകളെ തപ്പി നടക്കുന്ന കോമാളിപ്പോലീസിന്റെ തമ്പുകള്‍ക്കു മുന്‍പില്‍ പോസ്റ്ററായി ഒട്ടിക്കാം.

കുറുമാന്‍ said...

സജ്ജീവേട്ടാ, ആന സീരീസില്‍ ആദ്യമായാ.....

ഇത് വെറും ആനയല്ല്, കവളപാറ കൊമ്പനാ

ഇനി മറ്റു ആനകളേകൂടി പാര്‍ത്താച്ച് വരട്ടും.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി