Showing posts with label ബ്ലോഗ്ഗേഴ്സ് മീറ്റ്. Show all posts
Showing posts with label ബ്ലോഗ്ഗേഴ്സ് മീറ്റ്. Show all posts

Sunday, December 9, 2007

ദ തേഡ് കൊച്ചി ബ്ലോഗേഴ്സ് മീറ്റ്: ഫോട്ടോപോസ്റ്റ്

സ്ഥലം : രണ്ടാം മീറ്റിലേതു തന്നെ എയര്‍ലൈന്‍സ് ഹോട്ടല്‍
ദിവസം : 8-12-2007 (ശനിയാഴ്ച്ച)
സമയം : വൈകീട്ട് 5.30

ഇത്തവണ ഏറനാടന്‍ ഒറ്റയൊരുത്തന്‍ കൊണ്ടുതന്നെ പങ്കാളിത്തത്തില്‍ 50% വര്‍ദ്ധനവാണ് രേഖപ്പെടുത്തപ്പെട്ടത്. മീറ്റിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ രണ്ടു പേര്‍ക്ക് അംഗഭംഗം നേരിട്ടു. പന്ത്രണ്ടുപേരെ കാണാനില്ല. പതിനാലുപേരും ഗുജറാത്തികളാണ്, മുളഹാബജി വിഭാഗത്തില്‍പ്പെടുന്നവരുമാണ്.

















ഒരിഫെക്ടിനുവേണ്ടി ഇത്തവണ ഓടിക്കിതച്ചാണ് ഈയുള്ളവന്‍ ഹോട്ടല്‍ എയര്‍ലൈന്‍സിന്റെ ഉള്ളിലേയ്ക്ക് ഇരച്ചുകയറിയത്. (കലേഷെ, മെലോഡിയസ്സെ, കാളിയംബീ . . . . . കുമ്പളങ്ങയില്‍ ഒരു റിയാലിറ്റി ഷോ നയിക്കാന്‍ ഞാന്‍ തയ്യാറാണ്. 6 മാസം കൊണ്ട് 126 കിലോക്കാരനായ യിവന്‍ 85 കിലോവിലെത്തും. എന്നെ വെല്ലുവിളിച്ചാല്‍ മാത്രം മതി !). എന്നെക്കണ്ടതും, പ്രതീക്ഷിച്ചിരുന്നപോലെ, ആലപ്പുഴക്കാരന്‍ പരിഭ്രമത്തോടെ ചാടിയെണീറ്റ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കയര്‍ ഫെസ്റ്റിനെക്കുറീച്ച് ഉറക്കെ വാചാലനായിക്കൊണ്ട് ഓടിയടുത്തു.

“നാവടക്കൂ, വടയെടുക്കൂ” എന്നു ഞാന്‍ പറയ്വല്ലാ, ഭയാനകയൊരു ശബ്ദം സുന്ദരനായ ആ ചങ്ങാതിയില്‍നിന്നു പുറപ്പെട്ട് ആ ഹാളിലെങ്ങും പ്രകമ്പനം കൊണ്ടു. തൊട്ടടുത്ത നിമിഷം, ടോയലറ്റില്‍നിന്നും രണ്ടു തമിള്‍ സ്വാമിമാര്‍ കൂട്ടശരണം വിളീയോടെ പുറത്തേയ്ക്കെടുത്തുചാടി. കാഷ്യര്‍ക്കെണ്ണം തെറ്റി. രണ്ടുപേര്‍ ചുമ്മാ അപ്രത്യക്ഷരായി.

‘ഹെന്താണത്, പറ, പറയിന്‍’ . വിഷ്ണു അനങ്ങുന്നില്ല.

‘പറയിന്‍, പറഞ്ഞുതുലക്കിന്‍’ എന്നു പറഞ്ഞുകൊണ്ട് ഞാന്‍ ഗഡിയുടെ ഗളത്തില്‍ പിടിമുറുക്കിയതും ....

‘നോക്കിന്‍, ഹിതാണത്’ എന്നു പറഞ്ഞുകൊണ്ട് ശബ്ദത്തിന്റെ ബാക്കി ഭാഗം കൂടി സുമുഖന്‍ ശ്ശടേന്ന് റിലീസ് ചെയ്തു. അപൂര്‍വ ജനുസ്സില്‍പ്പെട്ട ഒരേമ്പക്കമായിരുന്നു അത് !

ഞാന്‍ വിറച്ചു. “ ഓഹോ, ഞാന്‍ വരുന്നതിനു മുന്‍പേ, ഒറ്റയ്ക്ക്... ”

“ ഹില്ല, ജലപാനം പോലും ....” . ആലപ്പി മേന്‍ വിളറുന്നത് ഞാന്‍ ശ്രദ്ധിച്ചു.

“അപ്പോളിതോ ? ”. ചുള്ളന്റെ പ്ലേറ്റില്‍ രണ്ടു മുളകിന്‍തണ്ടിരിക്കുന്നു ! CID സജ്ജീവ് വിജയീഭാവത്തില്‍ ഒന്നു പാളിനോക്കി. കള്‍പ്രിറ്റിന് ‘കമാ’ന്ന് മിണ്ടാന്‍ പറ്റാണ്ടായി.

പരിണാമഗുപ്തി തീര്‍ന്നു. എല്ലാം തെളിയിക്കപ്പെട്ടിരിക്കുന്നു. ഇനി, എല്ലാ ഇന്‍ഡ്യന്‍ ഭാഷകളും സംസാരിക്കുന്ന, സില്‍മാനടന്മാരായ പോലീസ് സംഘം വന്നാല്‍ മാത്രം മതി.

കുറ്റവാളി തമിള്‍ ബോയിയ്ക്ക് നീട്ടിയൊരോഡര്‍ കൊടുത്തു. ഈ സാറിന്റെ ബൈക്കിന്റെ പെട്ടിയില്‍ ഒരിരുപത് ബജി പാഴ്സല്‍ കൊണ്ടു പോയി വെയ്. ബില്ലെനിയ്ക്ക്...

പുറത്തൊരു ബഹളം. ഇല്ല, വൈകിപ്പോയി, വിഷ്ണ്വോ. പോലീസിതാ എത്തിക്കഴിഞ്ഞു... :(

ഏമാനനല്ലീയേറനാടന്‍‍ ” എന്ന വായ്ത്താരിയോടെ, അപ്പോളതാ, ‍ മറ്റൊരാള്‍ നൃത്തച്ചുവടുകള്‍ വെച്ച് ഞങ്ങളുടെ ടേബിളിനരികിലേയ്ക്ക് പാഞ്ഞടുക്കുന്നു ! ഞാനെണീറ്റോടാന്‍ നോക്കും മുമ്പെ അയാളെന്നെ വരിഞ്ഞുമുറുക്കി ‘അല്‍, ഹുല അല്‍ഹുല്‍ത്ത് ’ എന്നോമറ്റോ പറഞ്ഞ്, രണ്ടു ചുമലിലുമാ‍യി ഒരു നാലു ആലിംഗനം പാസ്സാക്കിക്കഴിഞ്ഞിരുന്നു.

സുമുഖനെ ലാക്കാക്കി പാഞ്ഞുചെന്നതും ലവന്‍ ബജിത്തണ്ട് വെള്ളത്തില്‍ മുക്കി 100 എന്ന് എഴുതിക്കാണീച്ചേള്ളൂ, ഷഡന്‍ ബ്രേക്കിട്ടപോലെ ആശാന്‍ തരിച്ചുനിന്നു.

പിന്നെ, അടുത്ത അരമണിക്കൂര്‍ നേരം ഈ അറബിയുടെ ഒരു പെര്‍ഫോമന്‍സായിരുന്നു.
മിമിക്രിയിലാണു തുടങ്ങിയത്. പയ്യംവെള്ളി ചന്തു റേഡിയോ മാംഗോ കടീച്ചുതിന്നുന്ന ശബ്ദമായിരുന്നു ഒടുവിലത്തെ ഇനം.

പിന്നെ നാടകം. റിസബാവയുടെ സ്വാതിതിരുനാള്‍, രാജന്‍പിദേവിന്റെ കൊച്ചുവാവ എന്നിവരെ വീണ്ടും രംഗത്തു കണ്ട തക്കത്തിന് നാലഞ്ചുപേര്‍ കാശു കൊടുക്കാതെ സ്കൂട്ടായി.

മാപ്പിളപ്പാട്ട്, അര്‍ബനമുട്ട്, മാര്‍ഗംകളീ, കണ്യാര്‍കളി, കൂത്ത്, കൂടിയാട്ടം, മോണോആക്റ്റ് എന്നിവ വഴിക്കുവഴി മുറുകിവന്നപ്പോളേയ്ക്കും എയര്‍ലൈനില്‍ സബ്ജില്ലായുവജനോത്സവം നടക്കുകയാണേന്ന് ശങ്കിച്ച് ഹോട്ടലിലേയ്ക്ക് ഇരച്ചുവന്നവര്‍ തന്നെ ഉദ്ദേശം ആയിരത്തോളം ചെറുകടികള്‍ ഇതിനിടേ ശാപ്പിട്ടുതീര്‍ത്തിരുന്നു. പിറ്റേന്ന് ബാങ്കിലേയ്ക്ക് ചിരിച്ചോണ്ട് പോകേണ്ടിവരുമല്ലോ എന്നോര്‍ത്ത് ക്യാഷിലിരുന്ന ഉടമ ഒറ്റയ്ക്കിരുന്ന് പൊട്ടിച്ചിരിക്കുന്നതു കണ്ട 20 പേര്‍ കലാപരിപാടികള്‍ കാണാന്‍ നില്‍ക്കാതെ മടങ്ങി.

സിനിമാഭിനയമായിരുന്നു അവസാന‍ ഇനം . എട്ടാം ക്ലാസില്‍ ഹെഡ്മാഷ്ടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്ത കുഞ്ഞാലിമരയ്ക്കാരാണ് ലാസ്റ്റ് വേഷം. പിന്നെ, ദേ ഇപ്പഴാണ്. “ഞാന്‍ ചന്തു, നിങ്ങള് നായരല്ലെ, എങ്കീ നിങ്ങള് കണ്ടര്‍മേനോന്‍. നിങ്ങളിവിടെ നിക്കിന്‍. ഞാന്‍ ഒരുഗ്രന്‍ ഡയലോഗും വിട്ട്, അടുക്കള ഭാഗത്തൂന്ന് പാഞ്ഞടുക്കും ” എന്നു പറഞ്ഞു തീര്‍ന്നില്ല, ഇരുപത്തെട്ടു കുഴിയുള്ള ഇഡ്ഡലിത്തട്ടും കയ്യില്‍പ്പിടിച്ച് അതാ പയ്യംവെള്ളീച്ചന്തു എനിയ്ക്കു നേരെ പാഞ്ഞടുക്കുന്നു ! അകലെനിന്നേ ഈ രംഗം കണ്ടതും, ആലപ്പുഴക്കാരന്‍ ഞൊടിയിടയില്‍ ഒരു പൂഴിക്കടകന്‍ തീര്‍ത്ത് അപ്രത്യക്ഷനായി.

ഇക്കണ്ട ബഹളത്തിനിടയ്ക്കാണ്, നേരത്തെ പറഞ്ഞ ഗുജറാത്തികളെ കാണാണ്ടായത്. ബഹളമടങ്ങി പൊടി താണപ്പോള്‍, അതാ ടേബിളീനപ്പുറത്തിരുന്ന് ആലപ്പുഴക്കാരന്‍ എന്നെ നോക്കി ചിരിക്കുന്നു ! കശ്മല്‍ **@*?

പിന്നെയായിരുന്നു, മൂന്നാമന്റെ ഹംസഗാനം. ഗ്രൂപ്പ് ഫോട്ടൊ എടുക്കണം. മൊബൈല്‍ ഉയര്‍ത്തിക്കാണീച്ചുകൊണ്ടാണ് ആവശ്യം. ആലെപ്പിമേന്‍ മൂത്രശങ്ക അഭിനയിച്ചു നോക്കി. സുമോ അടവെടുത്ത് ഞാന്‍ ആശാനെ അനങ്ങാന്‍ പറ്റാണ്ടാക്കി.

ഈ എന്നെ, പടത്തില്‍ കൊള്ളിക്കാന്‍ പറ്റ്വോ’ എന്നൊരു ഡയലോഗ് ഇട്ടത് ചുമ്മാ രംഗം ഒന്നു തണുപ്പിക്കാന്‍ മാത്രമായിരുന്നു. പക്ഷെ, സമ്പൂര്‍ണ ടെക്കിയും പച്ചാളം, കൈപ്പള്ളി എന്നീ ഗുരുക്കന്മാര്‍ക്കു കീഴില്‍ ഇപ്പഴും അഭ്യസിച്ചുകൊണ്ടിരിക്കുന്നയാളുമായ ആലെപ്പീമേന്‍ ചാടി വീണു - ‘വൈഡ് ആംഗിള്‍ എടുത്താല്‍ മതീന്ന്.., സജ്ജീവേട്ടനെ ഫുള്ളും കിട്ടും’.

‘വൈഡാങ്കിള്‍ ഒട്ടും ശരിയാവില്ല’ എന്നു മാത്രം ഏറനാടന്‍ ‍പിറുപിറുക്കുന്നതുകേട്ടു . പിന്നെ, ഒന്നും മിണ്ടാതെ സ്യൂട്കേസ്സ് തുറന്ന് ഏതൊക്കെയോ നോട്ടുപുസ്തകങ്ങള്‍ ധൃതിയില്‍ മറിച്ചുനോക്കുന്നതു കണ്ടു. പിന്നെയൊരു ചാട്ടമാണ് - ‘കിട്ടിപ്പോയ് ! സജ്ജീവേട്ടനെ സമ്പൂര്‍ണമായി സ്വാംശീകരിക്കാന്‍ വേണ്ടത് വൈഡാങ്കിളല്ലാ. ക്യാമറ വീശിയെടുക്കുകയാണു വേണ്ടത്. വിധി വ്യത്യസ്തമായിരിക്കും !!! . ആ ട്രോളി മൂവ്മെന്റ് ഞാന്‍ കാണീച്ചു തരാം. ക്ലോസ് ആയി ഫോളോ ചെയ്തോളൂ’.

“ഇല്ല, സജ്ജീവേട്ട, ക്യാമറയുടെവ്യാകരണം വിട്ട് കളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഫോട്ടോഗ്രാഫിയില്‍ വീശിയെടുക്കല്‍ എന്നൊന്നില്ല. നൂറുതരം”. ചേകോന്‍ വിഷ്ണു ഇഡ്ഡലിത്തട്ട് കൈക്കലാക്കിക്കഴിഞ്ഞു...

വെല്ലുവിളി സ്വീകരിച്ചുകൊണ്ട്, മറ്റേ തട്ട് എടുക്കാനായി ഏറനാടന്‍ വീണ്ടും അടുക്കളയിലേയ്ക്കു നടക്കാന്‍ തുടങ്ങിയതും, സഹികെട്ട് ഒരു ബോയ് ഓടിവന്ന് ആ മൊബൈല്‍ തട്ടിപ്പറിച്ച് വാങ്ങി 2 സെക്കന്‍ഡുകൊണ്ടെടുത്ത ആ ഒരൊറ്റ ക്ലീക്കാണ് നിങ്ങള്‍ മുകളില്‍ കണ്ടത്.

********

ബില്ലു കൊടുക്കുന്നതിനിടയില്‍ ഏറനാടന്‍ ആ തമിള്‍ പയ്യനോട് കുശുകുശുക്കുന്നതു കണ്ടു.
നാനും ഫിലിം ഫീല്‍ഡില്‍ താനേ. പെരിയ നടിഹര്‍തിലകമാക്കും‍...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി